പത്തനംതിട്ട: അർഹതയുള്ളതേ അതിജീവിക്കൂവെന്ന് പറയുന്നതുപോലെ നോവൽ അതിജീവനം നേടിയ സാഹിത്യരൂപമാണെന്ന് സാഹിത്യകാരൻ എസ്.ഹരീഷ്. ഇന്ന് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യരൂപമാണ് നോവലെന്നും അദ്ദേഹം പറഞ്ഞു. അഭിനാഷ് തുണ്ടുമണ്ണിൽ രചിച്ച ചരിത്ര നോവൽ ‘പരന്ത്രീസ് കുഴലി’നെ മുൻ നിർത്തി എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ പുസ്തകചർച്ചയും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ഹരീഷ്. ഇന്ന് നോവലെഴുത്തിൽ ലോകസാഹിത്യത്തിൽ തന്നെ വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണെന്നും ആ മാറ്റങ്ങളുടെ പ്രതിഫലനം സമകാല മലയാള നോവലുകളിലും കാണാമെന്നും ലോകവീക്ഷണമുള്ള എഴുത്താണ് അഭിനാഷിന്റെതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വെച്ച് കോയിപ്രം കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന സി.കെ. കൊച്ചുകോശി ഐഎഎസ് സ്മാരക സാഹിത്യ പുരസ്‌കാരം അഭിനാഷ് തുണ്ടുമണ്ണിലിന് എസ്.ഹരീഷ് സമ്മാനിച്ചു. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് ജി.പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ജോയിന്റ് സെക്രട്ടറി ആശ കുറ്റൂർ, നിരൂപകൻ കൃഷ്ണകുമാർ കാരയ്ക്കാട്,
കവിയും നോവലിസ്റ്റുമായ രമേശ് അങ്ങാടിക്കൽ, അഭിനാഷ് തുണ്ടുമണ്ണിൽ, പി.ആർ.പ്രസാദ്, പ്രവീൺ സഹിതം, ബിജു മണിയാറ്റ്, കാർട്ടൂണിസ്റ്റ് ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.





























