ചേർത്തല: ദേശീയപാത നിർമാണം നടക്കുന്ന ചേർത്തല ഒറ്റപ്പുന്ന ഭാഗത്ത് നടപ്പാതയ്ക്ക് സമീപമുള്ള കാനയുടെ സ്ലാബ് താഴെവീണത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു. അപകടഭീഷണി തുടങ്ങിയിട്ട് നാലുമാസത്തോളമായെങ്കിലും അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. പുതുതായി നിർമിച്ച കാനയ്ക്കുമുകളിലിട്ടിരിക്കുന്ന സ്ലാബുകളിൽ മിക്കതും ഇളക്കം തട്ടിയ നിലയിലാണ്. ഇവ അബദ്ധത്തിൽ താഴേക്കുപതിച്ചാൽ യന്ത്രസഹായത്തോടെ മാത്രമേ പൂർവസ്ഥിതിയിലാക്കാൻ കഴിയൂ.
ഇതിന് സമീപത്ത് നടക്കുന്ന മേൽപ്പാലം നിർമാണവും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. മേൽപ്പാലത്തിന്റെ ഭിത്തിക്കും റോഡിനുമിടയിൽ മെറ്റലും ടാറിങ്ങും ഇല്ലാത്തത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. സൂപ്പർഫാസ്റ്റ് ബസ്സുകളും ലോറികളും മേൽപ്പാല ഭിത്തിയോട് ചേർന്ന് സർവീസ് റോഡിലൂടെ ഓവർടേക്ക് ചെയ്തുവരുമ്പോൾ ടാറിങ് ഇല്ലാത്ത ഭാഗത്ത് വാഹനങ്ങൾ ഇറങ്ങിയാൽ വലിയ അപകടമുണ്ടാകുമെന്ന് സമീപത്തെ വ്യാപാരികളും തൊഴിലാളികളും മുന്നറിയിപ്പ് നൽകുന്നു.





























