പാലക്കാട് : സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പാലക്കാട് എലപ്പുള്ളിയിലെ വിവാദമായ മദ്യനിർമ്മാണശാലയുടെ അനുമതി റദ്ദാക്കാനാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നടക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മദ്യനയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് യുഡിഎഫ് നീക്കം.
ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെ ദീർഘിപ്പിച്ചതും ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതും മുൻപ് യുഡിഎഫ് കടുത്ത വിമർശനത്തിന് വിധേയമാക്കിയിരുന്നു. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെപ്പോലെ ബാറുകളുടെയും ബെവ്കോ ഔട്ട്ലെറ്റുകളുടെയും എണ്ണം കുറയ്ക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. മദ്യവർജനമല്ല, മദ്യം ഒഴുക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് പിന്നിൽ അഴിമതിയുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പുതിയ മദ്യനയത്തെക്കുറിച്ചും എലപ്പുള്ളിയിലെ ബ്രൂവറി അനുമതി റദ്ദാക്കുന്നതിനെക്കുറിച്ചും പ്രാഥമിക ആലോചനകൾ നടത്തി തീരുമാനങ്ങളിലേക്ക് കടന്നേക്കും.





























