കൊച്ചി : ഇലഞ്ഞിയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് കള്ളനോട്ടടിച്ച കേസിൽ മുഖ്യ കണ്ണി പോലീസ് പിടിയിൽ. കള്ളനോട്ടടിക്ക് സാമ്പത്തിക സഹായം നൽകിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയെ (48) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ടടി സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇവർ. ചെന്നൈയിൽ വർഷങ്ങളായി ലക്ഷ്മിയുടെ സംഘം നോട്ടിടപാട് നടത്തുന്നുണ്ട്.
ഇലഞ്ഞിയിലെ സംഘത്തിന് പലവിധ സഹായങ്ങൾ ലക്ഷ്മി ചെയ്തുകൊടുത്തിരുന്നു. ഇലഞ്ഞിയിൽ അടിക്കുന്ന നോട്ടുകൾ തമിഴ്നാട്ടിലേക്ക് എത്തിക്കുന്നതിലും ഇവർക്ക് പങ്കുണ്ട്. കള്ളനോട്ടടിക്കാൻ പേപ്പറും പ്രിന്ററും എത്തിച്ചുകൊടുത്തതും ലക്ഷ്മിയാണ്.
ലക്ഷ്മിയിൽ നിന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകും.
ഇലഞ്ഞിയിൽ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ ജൂലായ് 27-നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. 500-ന്റെ 7.5 ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ടടി സംഘം 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടടിച്ച് ഇവ ഏജൻസികൾ വഴി കൈമാറുകയായിരുന്നു.