ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. മധ്യപ്രദേശ് ടൂറിസം വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് യുവതി ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സർക്കാർ ജോലി, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം തുടങ്ങിയവ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നാണ് യുവതി പണം തട്ടിയത്. എന്നാൽ, മധ്യപ്രദേശ് നിയമസഭയിൽ എത്തിയതായി അവകാശപ്പെട്ട് യുവതി പങ്കുവെച്ച വ്ലോഗാണ് ഒടുവിൽ കേസിൽ നിർണായകമായത്. നിയമസഭയ്ക്കുള്ളിൽ ചിത്രീകരണം അനുവദിക്കാത്തതിനാൽ പുറത്തുനിന്നാണ് വീഡിയോ എടുക്കുന്നതെന്ന് യുവതി വ്ലോഗിൽ പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളെയും ഐഎഎസ് ഉദ്യോഗസ്ഥരായി പരിചയപ്പെടുത്തുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വ്ലോഗിൽ പറയുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവതികളും ഐഎഎസ് ഉദ്യോഗസ്ഥരല്ലെന്നും വീഡിയോ മധ്യപ്രദേശ് നിയമസഭാ പരിസരത്തല്ല ചിത്രീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഭോപ്പാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































