ലഖ്നൗ : ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഇൻകംടാക്സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്. ഷാദിയബാദ് മാർക്കറ്റിലെ കടകളിൽ റെയ്ഡ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി. റെയ്ഡ് എന്നപേരിൽ കടകൾ കൊള്ളയടിക്കാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലാകുന്നത്. സംഘത്തിലെ മൂന്ന് പേരെ കടയുടമകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അതേസമയം സംഘത്തലവൻ രക്ഷപ്പെട്ടു. മുഖ്യസൂത്രധാരനായ സർസ് കുമാർ ഗുപ്തയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഗാസിപൂർ സിറ്റി എസ്പി രാകേഷ് മിശ്ര പറഞ്ഞു. ഷാദിയബാദ്, സെയ്ദ്പൂർ മാർക്കറ്റുകളിലെ കടകളിൽ നിന്ന് ഒരു സംഘം പണം തട്ടിയെടുക്കുന്നതായി കടയുടമകൾ കുറച്ചു ദിവസങ്ങളായി പരാതിപ്പെട്ടിരുന്നു.
ആദായനികുതി ഉദ്യോഗസ്ഥരായി വേഷംമാറി സംഘം കടകളിൽ വ്യാജ റെയ്ഡുകൾ നടത്തി. കടകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യാതിരിക്കാൻ വലിയ തുകകൾ കൈമാറണമെന്നും കടയുടമകളെ ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെടുത്തു. ആദായനികുതി റെയ്ഡുകളെക്കുറിച്ച് കടയുടമകൾ ഇൻഡസ്ട്രിയൽ ട്രേഡ് ബോർഡ് പ്രസിഡന്റ് ഇക്രാമുൽ ഹഖിനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. റെയ്ഡുകളെക്കുറിച്ച് സംശയം തോന്നിയ കടയുടമകൾ സംഘത്തെ തടഞ്ഞുവയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വിശദമായ അന്വേഷണവും കുറ്റവാളികൾക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ട് പ്രാദേശിക കടയുടമകൾ പിന്നീട് ഷാദിയബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.






























