മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ പറ്റി നാലാം ദിവസവും വിവരമില്ല. കോഴിക്കോട് സ്വദേശി ശരണ്യയ്ക്ക് ആയി തെരച്ചിൽ തുടരുകയാണ്. അറുപതോളം പേർ നാലു സംഘങ്ങളായി കാട് അരിച്ചുപെറുക്കിയിട്ടും ഫലമില്ല. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നാണ് ശരണ്യയെ കാണാതായത്. തെരച്ചിലിന് ഡ്രോണുകളെയും സ്നിഫർ ഡോഗുകളെയും നിയോഗിച്ചെന്ന് കർണാടക സർക്കാർ അറിയിച്ചു. അതേസമയം ശരണ്യയ്ക്കായി ശ്രമം ഊർജിതമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രതികരിച്ചു. ശരണ്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയ്ക്കായുള്ള തെരച്ചിലിന് ആന്റി നക്സൽ ഫോഴ്‌സും.
കർണാടക ആന്റി നക്സൽ ഫോഴ്‌സ് ആണ് തെരച്ചിൽ നടത്തുന്ത്. തടിയന്റെമോൾ മലയിൽ വനത്തിനകത്ത് തെരച്ചിലിനും ഓപ്പറേഷനും പരിശീലനം ലഭിച്ച സംഘമാണ് കർണാടക ആന്റി നക്സൽ ഫോഴ്‌സ്. ആയുധങ്ങളുമായാണ് സംഘം തെരച്ചിൽ നടത്തുന്നത്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്.






























