പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി തട്ടിപ്പിന് ഇരയായവരുടെ എണ്ണം വര്‍ധിക്കുന്നു. നൂറുകണക്കിന് പരാതികളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണത്തിലുള്ളത്. തട്ടിപ്പിന് ഇരയായിട്ടും പരാതിയുമായി മുന്നോട്ട് പോകാത്തവരും അനവധിയാണ്. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ് കൂടുതലായും നടക്കുന്നത്. വ്യാജ അക്കൌണ്ടുകള്‍ വഴി കൃത്രിമ ലോണ്‍ ആപ്പുകളുടെ ലിങ്കുകള്‍ സൃഷ്ടിച്ച് വ്യാപകമായി ജനങ്ങളെ തട്ടിപ്പിന് ഇരയാക്കുകയാണ് സംഘത്തിന്‍റെ രീതി. വലിയ കടമ്പകളോ രേഖകളോ ആവശ്യമില്ലാതെ പണം ലഭിക്കുമെന്നതിനാലാണ് ആളുകള്‍ കൂടുതലും വലയില്‍ വീഴുന്നത്. ലോണ്‍ ലഭിക്കണമെങ്കില്‍ ഒരു നിശ്ചിത തുക അടയ്ക്കണം എന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെടുകയും ആളുകള്‍ ഇത് അനുസരിക്കുകയും ചെയ്യുന്നു.
പണം അടച്ചതിന് ശേഷം പിന്നീട് മറുവശത്ത് നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുക. അപ്പോഴേക്കും കയ്യിലുള്ള പണം പൂര്‍ണ്ണമായി നഷ്ടമായിരിക്കും. ജില്ലയിലെ പ്രമുഖ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ പോലും ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇവര്‍ക്ക് പോലും ഈ ചതി തിരിച്ചറിയാന്‍ കഴിയാറില്ല. സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളുകളുടെ പേരിലും തട്ടിപ്പ് വ്യാപകമാണ്. ചില ആപ്പുകള്‍ വഴി ലോണ്‍ തുക എത്തുകയും ഇത് തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.
ലോണ്‍ എടുക്കുന്ന ആളിന്‍റെ പരിചയക്കാരെ വിളിച്ചും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അടിയന്തരമായി ലോൺ ലഭ്യമാക്കാമെന്നും കുറഞ്ഞ രേഖകൾ മാത്രം മതിയെന്നും വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പുകളും സോഷ്യൽ മീഡിയയും വഴി പൊതുജനങ്ങളെ ആകർഷിക്കുന്ന വ്യാജ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ലോണ്‍ ആപ്പുകള്‍ വഴി പണം നഷ്ടമായാല്‍ നാഷണല്‍ സൈബര്‍ ക്രൈം ഹെല്പ് ലൈന്‍ നമ്പരായ 1930 ല്‍ അറിയിക്കണമെന്നും പത്തനംതിട്ട സൈബർ ക്രൈം പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.































