പത്തനംതിട്ട : സംശുദ്ധ പൊതുപ്രവർത്തനത്തിന്റെ ഉടമകളായ കോൺഗ്രസ് നേതാക്കളും എംപിമാരുമായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കെതിരെ സിപിഎം നടത്തുന്ന വ്യാജ പ്രചരണം അവരുടെ നേതാക്കൾ കൊള്ള നടത്തി ജയിലിലായത് മറയ്ക്കുവാനാണെന്ന് ഡിസിസി നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേർന്ന ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം കുറ്റപ്പെടുത്തി.
സിപിഎം ഉന്നതരുടെ അറിവോടെയുള്ള വൻ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ശബരിമലയിൽ നടന്ന സമാനതകളില്ലാത്ത സ്വർണക്കൊള്ളയും ആഗോള അയ്യപ്പ സംഗമ തട്ടിപ്പും എന്നും അതിൽ നിന്നും പൊതുജന ശ്രദ്ധ തിരിക്കുവാൻ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇപ്പോൾ നടത്തുന്ന പ്രചരണം വിലപ്പോവില്ലെന്നും യോഗം മുന്നറിയിപ്പ് നല്കി. സിപിഎം നേതാക്കളുടെ തട്ടിപ്പും കൊള്ളയും തുറന്ന് കാണിക്കുവാനും ജനങ്ങളെ കൂടുതൽ ബോദ്ധ്യപ്പെടുത്തുവാനും പൊതുസമ്മേളനങ്ങൾ ഉൾപ്പെടെ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഫെബ്രുവരി 27ന് ജില്ലയിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പുതുയുഗ യാത്രക്ക് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നൽകുന്ന സ്വീകരണ പരിപാടികൾ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദീൻ, ഡിസിസി ജനറൽ സെകട്ടറിമാരായ സജി കൊട്ടക്കാട്, എലിസബത്ത് അബു, അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രൊഫ. പി കെ മോഹൻ രാജ്, സക്കറിയ വർഗീസ്, റോജി പോൾ ഡാനിയേൽ, എബി മേക്കരിങ്ങാട്ട്, കെ ശിവപ്രസാദ്, ആർ ദേവകുമാർ, സിബി താഴത്തില്ലത്ത്, പ്രവീൺ പ്ലാവിളയിൽ, ബിനു വി ഈപ്പൻ, ജിനു കളീയ്ക്കൽ എന്നിവർ സംസാരിച്ചു.































