കോന്നി: വന്യമൃഗ ശല്യം രൂക്ഷമായ, വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് വിട്ടിറങ്ങിയവര്‍ക്ക് നാല് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തുക നല്‍കിയില്ല. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലാണ് ജനങ്ങള്‍ ദുരിതത്തിലായത്. 306 ഓളം ആളുകളാണ് ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 85 പേരോളം റീജണല്‍ കമ്മറ്റിയില്‍ കാരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ 9 കുടുംബങ്ങള്‍ക്ക് മാത്രമാണ് മുഴുവന്‍ തുക ലഭിച്ചത്. 14 കുടുംബങ്ങള്‍ക്ക് പകുതി പണവും ലഭിച്ചു. ബാക്കി കുടുംബങ്ങള്‍ക്ക് പണം ലഭിക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ഇതുവരെയില്ല. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഈ വിഷയം ഉന്നയിച്ച് വനംവകുപ്പ് ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് ഈ കുടുംബങ്ങള്‍.
കോന്നി ഇക്കോടൂറിസം കേന്ദ്രത്തില്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പല തവണ വിളിച്ച് ചേര്‍ത്തപ്പോഴും ഈ കുടുംബങ്ങള്‍ അപേക്ഷയുമായി എത്തിയിരുന്നു. എല്ലാം ഉടന്‍ ശരിയാക്കാമെന്ന പതിവ് പല്ലവിയല്ലാതെ ഈ മനുഷ്യരുടെ കാര്യത്തില്‍ മാത്രം ഒരു നടപടിയും മുന്നോട്ട് പോയില്ല. മൂന്ന് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ സ്ഥലം വരെ വനം വകുപ്പിന് വിട്ടുനല്‍കിയവര്‍ ഈ കൂട്ടത്തിലുണ്ട്. കുട്ടികളുടെ പഠിപ്പും വിവാഹവും എല്ലാം മുന്നില്‍ കണ്ടുകൊണ്ട് ഭൂമി വിട്ടുനല്‍കിയ സാധാരണ ജനങ്ങളാണ് ഈ കൂട്ടത്തില്‍ അധികവും. വീടും പറമ്പും വിട്ടിറങ്ങിയ ഈ ആളുകളില്‍ പലരും വാടക വീടുകളില്‍ കഴിയുന്ന അവസ്ഥയിലാണ് വനം വകുപ്പിന്റെ ഈ തികഞ്ഞ അനാസ്ഥ.






























