റാഞ്ചി : ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ഒരുക്കാത്തതിനാൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം. ജാർഖണ്ഡിലാണ് സംഭവം. നോമുണ്ടി ബ്ലോക്കിന് കീഴിലുള്ള ബൽജോരി സ്വദേശിയായ ഡിംബ ചതോംബ വ്യാഴാഴ്ച തന്റെ രോഗിയായ കുട്ടിയെ ചൈബാസയിലെ സദർ ആശുപത്രിയിലേക്കെത്തിച്ചു. കുട്ടിയുടെ നില വഷളാവുകയും വെള്ളിയാഴ്ച ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയുടെ മരണശേഷം മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് കുടുംബാംഗങ്ങൾ ആശുപത്രി മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചിരുന്നു. വാഹനത്തിനായി കുടുംബം മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സൗകര്യം ഒരുക്കിയില്ല.
തുടർന്ന് കുടുംബം കുട്ടിയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് ബൽജോരി ഗ്രാമത്തിലേക്ക് ബസിൽ യാത്ര തിരിച്ചു. പിതാവിന്റെ പോക്കറ്റിൽ 100 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള ഒരു കടയിൽ നിന്ന് 20 രൂപയ്ക്ക് ഒരു പ്ലാസ്റ്റിക് ബാഗ് വാങ്ങി, നാല് മാസം പ്രായമുള്ള മകന്റെ മൃതദേഹം അതിനുള്ളിലാക്കി ബസിൽ പോയെന്ന് അദ്ദേഹം പറഞ്ഞു. വാഹനം ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുറച്ച് മണിക്കൂർ കൂടി കാത്തിരിക്കാൻ അവരോട് ആവശ്യപ്പെട്ടു. പക്ഷേ മരിച്ച കുട്ടിയെ ഒരു ബാഗിലാക്കി അവർ ആശുപത്രി വിട്ടുവെന്നും അധികൃതർ പറഞ്ഞു.





























