അത്തിക്കയം : മകൻ്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ മരിച്ചയാളുടെ പിതാവ് രംഗത്ത്. അത്തിക്കയം വടക്കേചരുവിൽ വി.റ്റി. ഷിജോ (46) ആണ് കഴിഞ്ഞ ഞായറാഴ്ച്ച വീടിനടുത്തുള്ള വനമേഖലയിൽ തൂങ്ങി മരിച്ചത്. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം വി. എൻ ത്യാഗരാജന്റെ മകനാണ് ഷിജോ. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി നാറാണംമൂഴിയിലെ എയ്‌ഡഡ് സ്‌കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല.
ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫിസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശം നൽകുകയും ചെയ്‌തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഇതിനു തയാറായില്ല. എന്നാണ് കുടുംബം ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം മകൻ്റെ കോളജ് പ്രവേശനം മുടങ്ങും എന്നതിൽ ഷിജോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ദുഃഖിതനായിരുന്നു എന്നാണ് പിതാവ് ത്യാഗരാജൻ പറയുന്നത്.
പണത്തിനായി താൻ മറ്റൊരു വഴി കണ്ടിട്ടുണ്ടെന്ന് ഷിജോ പറയുമ്പോഴും ഇത്തരത്തിൽ ഒരു കാര്യം ചെയ്യുമെന്ന് തങ്ങൾ ആരും കരുതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധൻ ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: കോമളം, ഭാര്യ: ലേഖ രവീന്ദ്രൻ, മകൻ: വി.എസ് വൈഷ്ണവ്, സഹോദരൻ: ഷിബിൻ രാജ്





























