മാനന്തവാടി : വയനാട് പുതുശ്ശേരിയില്‍ കടുവ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. വയനാട് വാളാട് പുതുശ്ശേരിയില്‍ പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ വനപാലകര്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് തവണ പ്രദേശവാസികൾ കടുവയെ കണ്ടു. അൽപ്പസമയത്തിനകം തന്നെ സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. മാനന്തവാടി എം.എൽ.എ ആർ. കേളുവാണ് മരണം സ്ഥിരീകരിച്ചത്.





























