റാന്നി: റബ്ബർ, കൊക്കോ, നാളികേരം എന്നിവ പ്രധാന കാർഷിക വിളകളായ റാന്നി മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. റബ്ബറിന്റെ വിലത്തകര്‍ച്ചയാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ മലയോര മേഖലയിലെ ലക്ഷക്കണക്കിന് കർഷകരുടെ പ്രധാന വരുമാനമാർഗ്ഗമായ റബ്ബറിന്റെ വിലത്തകര്‍ച്ച അവരുടെ ജീവിതംതന്നെ ദുരിതത്തിലാക്കുന്നു. റബ്ബർ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട, ഇടത്തരം കർഷകരാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. റബ്ബറിന്റെ ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുകയും വിപണിയിൽ വില ഗണ്യമായി കുറയുകയും ചെയ്തതോടെ കർഷകർക്ക് കൃഷി മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ്.
ഇതിനോടൊപ്പം കൊക്കോ കർഷകരും സമാനമായ ദുരിതത്തിലാണ്. രോഗബാധയും വിളവ് കുറയുന്നതുമാണ് കൊക്കോ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നതെങ്കിൽ നാളികേര കർഷകരെ തെങ്ങുകയറുന്നവരുടെ ക്ഷാമവും കുരങ്ങ്, മലയണ്ണാന്‍ എന്നിവയുടെ ശല്യവുമാണ് വലയ്ക്കുന്നത്. വിപണിയിൽ തേങ്ങക്ക് നല്ല വില ലഭ്യമാണെങ്കിലും വന്യമൃഗ ശല്യം കാരണം തെങ്ങുകളിൽ നിന്നും ആദായം കിട്ടാത്ത അവസ്ഥയിലാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും വന്യജീവി ശല്യവും കൂടിയാകുമ്പോൾ റാന്നിയിലെ കർഷകരുടെ ദുരിതം ഇരട്ടിയാകുന്നു. സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കാർഷിക മേഖല വലിയ തകർച്ച നേരിടുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.






























