ഹരിപ്പാട് : പള്ളിപ്പാട് കോയിക്കലേത്ത് കിഴക്കുവശം, കരീലി, വൈപ്പിൻകാട് വടക്ക്, വൈപ്പിൻകാട് തെക്ക്, ചിറക്കുഴി, പള്ളിക്കൽ മുല്ലേമൂല, കട്ടക്കുഴി, മുട്ടത്തുവടക്കുവശം, പായിപ്പാട് തറ എന്നീ പാടശേഖരങ്ങളിൽ നെൽക്കൃഷിക്കുണ്ടായ വിളനാശത്തിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് കർഷകസംഗമം നടത്തി. കൊയ്ത്തിനു പാകമായപ്പോഴേക്കും നെൽക്കതിരുകൾ കരിഞ്ഞുണങ്ങി. ഇതോടെ വലിയതോതിലെ വിളനാശമാണുണ്ടായത്. മിക്കകർഷകർക്കും നെല്ലുവില കൊയ്ത്തുയന്ത്രത്തിന് വാടകകൊടുക്കാൻ പോലും തികയുന്നില്ല. വളവും കീടനാശിനികളും കടംവാങ്ങി കൃഷിയിറക്കിയവർക്ക്് കടംവീട്ടാൻ കഴിയുന്നില്ല.
ഈ സാഹചര്യത്തിൽ കൃഷിവകുപ്പ് ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഗമം ആവശ്യപ്പെട്ടു. കൂമ്പുചീയലാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും യഥാർഥകാരണം വ്യക്തമല്ല. ഇതിനാൽ വിശദമായ പഠനം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു. എസ്. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം. രാജു അധ്യക്ഷത വഹിച്ചു. ബ്രഹ്മദത്തൻ, ജോൺ ചാക്കോ, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു.





























