ദില്ലി : അതിർത്തിയിലെ കർഷക സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.
സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കർഷകരുടെ ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി സർക്കാർ എത്തിയത്.
സുപ്രീം കോടതി ഇടപെടൽ അടക്കം ഉണ്ടായിട്ടും ഒരു ഘട്ടത്തിലും ഭേദഗതിയല്ലാതെ പിൻവലിക്കില്ല എന്നതിൽ ഉറച്ച് നിന്ന കേന്ദ്ര സർക്കാരിന് ഏറ്റവും ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിച്ച സർക്കാർ ഇത് നടപ്പിലാക്കുന്നതിന് പാർലമെന്റിൽ നടപടിക്രമങ്ങളും ആരംഭിച്ചു. എന്നാൽ മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെ ലഭിച്ചാൽ മാത്രമേ സമരം പൂർണ്ണമായി വിജയമാകൂ എന്നും അതിന് ശേഷമേ സമരം അവസാനിപ്പിക്കൂ എന്നതിലും ഉറച്ച് നിൽക്കുകയാണ് കർഷകർ.





























