ന്യൂഡല്‍ഹി: ചര്‍ച്ചക്ക് തയ്യാറാണെന്ന് കള്ളം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഇനിയും കളിപ്പിക്കരുതെന്ന് കര്‍ഷക നേതാക്കള്‍. അടുത്ത ചര്‍ച്ചക്കുള്ള കത്തിന് മറുപടിപോലും നല്‍കേണ്ടെന്ന് നേതാക്കള്‍ തീരുമാനിച്ചു. സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞതാണ് സര്‍ക്കാറിനോടും പറയാനുള്ളത്. വിവാദ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനത്തിന് ശേഷമേ ഇനി ചര്‍ച്ചയുള്ളൂവെന്നും സിംഘു അതിര്‍ത്തിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.
അതേസമയം കര്‍ഷകര്‍ക്ക് മറുപടിയായി 25ന് ഒന്‍പത് കോടി കര്‍ഷകരോട് മോദി സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടു. അടുത്ത ചര്‍ച്ചക്ക് തീയതി പറയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറി അയച്ച കത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും രണ്ട് ദിവസം വിശദമായ ചര്‍ച്ച നടത്തിയാണ് മറുപടി അയക്കേണ്ടെന്ന് തീരുമാനിച്ചത്.
ദിവസങ്ങളായി കേന്ദ്രം കളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അഖിലേന്ത്യ കിസാന്‍ സഭാ നേതാവ് ഹന്നന്‍ മൊല്ല ചൂണ്ടിക്കാട്ടി. ശൈത്യം കൂടുമ്പോള്‍ കര്‍ഷകര്‍ ഒഴിഞ്ഞുപോകുമെന്ന് കരുതിയാണ് ഈ കളിപ്പിക്കല്‍. ആ ധാരണ സര്‍ക്കാരിന് വേണ്ടെന്നും തണുപ്പ് കണ്ട് പേടിച്ചു പോകില്ലെന്നും ഹന്നന്‍ മൊല്ല പറഞ്ഞു.
ഒരു കര്‍ഷക സംഘടനകളുമായും ബന്ധമില്ലാത്തവരെ കര്‍ഷകരെന്ന് പറഞ്ഞ് ചര്‍ച്ചക്ക് വിളിക്കുന്നത് ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ തള്ളിക്കളഞ്ഞ അര്‍ഥശൂന്യമായ ഭേദഗതികളെ കുറിച്ച് ഇനിയും സംസാരിക്കാനില്ല. ഭേദഗതി പറ്റില്ലെന്ന് കര്‍ഷകര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതേ കാര്യം വെച്ച് വീണ്ടും കത്തെഴുതി തങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്ന് അവകാശപ്പെടുന്നത് കര്‍ഷകരെ അവഹേളിക്കാനാണ്. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ അയച്ച കത്തില്‍ താങ്ങുവിലയുടെ കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നും യാദവ് കുറ്റപ്പെടുത്തി.































