ചുങ്കപ്പാറ : പെരുമ്പെട്ടിയിലെ വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയംനൽകണമെന്ന് സിപിഐ എഴുമറ്റൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമ്പെട്ടി മേഖലയിലെ വനാതിർത്തിയോടു ചേർന്ന് പട്ടയസമരം തുടങ്ങിയിട്ട് നാളുകളായി. പ്രശ്നം പരിഹരിക്കാൻ സർക്കാർതല ശ്രമംനടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. കേന്ദ്ര വനം നിയമങ്ങളാണ് ഇതിന് തടസ്സം. കൂടാതെ കൊറ്റനാട് പഞ്ചായത്തിലെ ഉപ്പോലി, ചാന്തോലി, ചക്കാനിൽ, കാവുംപടി, ചരിവുകാലായിൽ, അത്യാൽ, വെള്ളയിൽ എന്നീ പ്രദേശങ്ങളിലും സമാനപ്രശ്നങ്ങൾ നേരിടുകയാണ്. ഡിജിറ്റൽ സർവേയുടെ അടിസ്ഥാനത്തിൽ വനത്തിന്റെയും കൈവശഭൂമിയുടെയും റവന്യൂരേഖകളിലെ പിശക് തിരുത്തി കൈവശകർഷകർക്ക് 1964-ലെ നിയമം അനുസരിച്ച് പട്ടയം അടിയന്തിരമായി നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വം റവന്യൂ, വനംവകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. പക്ഷേ ഇതു വരെ നടപടിയില്ലെന്നും സമ്മേളനം വ്യക്തമാക്കി. സിപിഐ ദേശീയ കൗൺസിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരേ അവസാന വാക്കായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എ. തൻസീർ, എബ്രഹാം തോമസ്, സി.കെ. ജോമോൻ, ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന കൗൺസിലംഗങ്ങളായ ഡി. സജി, മുണ്ടപ്പള്ളി തോമസ്, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ എക്സിക്യുട്ടീവംഗം എം.പി. മണിയമ്മ, എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ജില്ലാ കൗൺസിലംഗം എം.വി. പ്രസന്നകുമാർ, നവാസ്ഖാൻ, പ്രകാശ് പി.സാം, അനിൽ കേഴപ്ലാക്കൽ, കെ.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. ടി.കെ.പുരുഷോത്തമൻനായർ അധ്യക്ഷതവഹിച്ചു.





























