വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ കുറ്റങ്ങൾ തള്ളി യുഎസ് കോടതി. ഗൗതം അദാനിക്കും മറ്റുമെതിരെ ചുമത്തിയ കൈക്കൂലിക്കേസ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കീഴിലെ നിയമവകുപ്പ് തീരുമാനിച്ചിരുന്നു. തുടർന്നാണ് ബ്രൂക്ക് ലിൻ ആസ്ഥാനമായ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ക്രിമിനൽ കേസ് തള്ളിയത്. സത്യത്തിലും നീതിയിലും നിയമവ്യവസ്ഥയിലും ഉറച്ചുനിന്നതിന്റെ നേട്ടമാണിതെന്ന്, വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഗൗതം അദാനി എക്സിൽ പ്രതികരിച്ചു. 2024ൽ ആയിരുന്നു ഗൗതം അദാനിക്കെതിരെ നിയമവകുപ്പ് ക്രിമിനൽ കേസെടുത്തത്. ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാർ ലഭിക്കാനായി അദാനി ഗ്രൂപ്പ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തെന്നും അതു മറച്ചുവച്ച് യുഎസിൽ നിന്ന് നിക്ഷേപം സമാഹരിച്ചെന്നുമായിരുന്നു കേസ്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി പ്രതികരിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാനില്ലെന്ന് കഴിഞ്ഞ മേയിലാണ് യുഎസ് നിയമവകുപ്പ് വ്യക്തമാക്കിയത്. കുറ്റത്തിന് ആസ്പദമായ സംഭവം നടന്നത് വിദേശത്താണെന്നും തെളിയിക്കുക പ്രയാസമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇതിനിടെ യുഎസിൽ അദാനി 1000 കോടി ഡോളറിന്റെ (ഏകദേശം ഒരുലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് കേസ് അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും ചില റിപ്പോർട്ടുകൾ ആരോപിച്ചിരുന്നു. തെറ്റായ ആരോപണമെന്നാണ് അദാനി പ്രതികരിച്ചത്. കേസ് വരുംമുൻപേ പ്രഖ്യാപിച്ച നിക്ഷേപപദ്ധതിയാണിതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, ജഡ്ജിയും ഇക്കാര്യത്തിലെ സത്യാവസ്ഥ അദാനിയോട് ആരാഞ്ഞിരുന്നു.






























