മഞ്ചേശ്വരം : മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ജ്വല്ലറി ഡയറക്ടർ ഇഷാമിനെ ഇതുവരെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക. രണ്ടായിരത്തി ഇരുപത് ജൂൺ മാസത്തിൽ ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ, കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു ഡയറക്ടറായ പൂക്കോയ തങ്ങളുടെ മകൻ ഇഷാം ഇപ്പോഴും ഒളിവിലാണ്. ഇഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
130 കോടിയിലധികം രൂപ തട്ടിപ്പ് നടന്ന കേസിൽ ഒന്നര വർഷത്തിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതി എംസി കമറുദ്ദീൻ അടക്കമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി പിടിച്ചെടുത്ത രേഖകൾ സംബന്ധിച്ച് ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. കണ്ണൂർ ഫോറൻസിക് വിഭാഗത്തിൽ പരിശോധനയക്കയച്ച രേഖകൾ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.