തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. രാജ്യസഭയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് പാർലമെന്റിൽ നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്താകെ 13,092 വിദ്യാലയങ്ങൾ പി എം ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിലെ ഒരു പൊതുവിദ്യാലയം പോലും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള 47 KVS/NVS/NCERT സ്കൂളുകൾ മാത്രമാണ് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം ഔദ്യോഗികമായി ‘പൂജ്യം’ ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള ‘ചലഞ്ച് മോഡിൽ’ കേരളം ഇതുവരെ പങ്കാളികളായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് 2025-26 വർഷത്തിൽ ലഭിച്ച 99.27 കോടി രൂപ പി എം ശ്രീ പദ്ധതിയുടെ ഭാഗമായി ലഭിച്ചതല്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഇത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ‘സമഗ്ര ശിക്ഷ’ ആർ.ടി.ഇ എൻടൈറ്റിൽമെന്റ് വിഹിതം മാത്രമാണ്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്ത തമിഴ്‌നാടിനും സമാനമായ രീതിയിൽ ഈ കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ഒക്ടോബർ 23-ന് സംസ്ഥാനം കേവലം ധാരണാപത്രത്തിൽ ഒപ്പുവെക്കുക മാത്രമാണ് ചെയ്തതെന്നും, തുടർന്നുള്ള സ്കൂൾ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുത്തിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാനത്തെ കുട്ടികൾക്ക് ലഭിക്കേണ്ട സ്വാഭാവികമായ ഫണ്ടിനെ പി എം ശ്രീയുടെ അക്കൗണ്ടിൽ പെടുത്തി രാഷ്ട്രീയ വഞ്ചന നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിന്റെ തെറ്റായ പ്രചാരണങ്ങൾ രാജ്യസഭാ എം.പി ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലൂടെ തുറന്നുകാട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.






























