ഉത്തര്‍പ്രദേശ്: ഷാംലിയില്‍ ദുരഭിമാനക്കൊല. പിതാവും സഹോദരനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു.ഞായാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പിതാവ് ജുൽഫമും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് എസ് പി എൻ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പിതാവിനെയും സഹോദരനുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച് ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കുടുംബത്തിൻ്റെ പേരിന് കളങ്കം സംഭവിച്ചതാണ് പെണ്‍കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് പിതാവ് പറഞ്ഞുവെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികൾ പറയുന്നതനിസരിച്ച്, പ്ലസ്ടുവില്‍ പഠിക്കുന്ന പെൺകുട്ടിക്ക് പ്രദേശവാസിയായ യുവാവുമായി പ്രണയമുണ്ടായിരുന്നു. കുടുംബം അതിനെ എതിര്‍ത്തിരുന്നു. ഞായറാഴ്ച വൈകിട്ട് പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് പിതാവ് കണ്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.






























