കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ യുവാവ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകൊട്ടിയിൽ വീട്ടിൽ ജസ്റ്റിൻ കുര്യൻ (28) നോർത്ത് പോലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച പുലർച്ചെ 1.30-യോടെ കലൂർ ജങ്ഷനിലാണ് സംഭവം. ഈ സമയം എറണാകുളം വെസ്റ്റ് സബ്ഡിവിഷൻ ഡ്യൂട്ടി ചെയ്യുകയായിരുന്നു ഫോർട്ട്‌കൊച്ചി ഇൻസ്പെക്ടർ കെ.സി. രതീഷും സംഘവും. അപ്പോഴാണ് കലൂർ ജങ്ഷനിൽ യുവാവ് നാല് യുവതികളെ ശല്യപ്പെടുത്തുന്നുവെന്ന ഫോൺ സന്ദേശമെത്തിയത്. പരാതി അറിഞ്ഞ് കലൂർ ജങ്ഷനിലെത്തിയ പോലീസ് സംഘത്തെ പ്രതി അസഭ്യം പറഞ്ഞു. ജസ്റ്റിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘത്തെ ചവിട്ടുകയും ഇൻസ്‌പെക്ടർ രതീഷിന്റെ ഇടതു കൈയിൽ തള്ളവിരലിലും ചൂണ്ടുവിരലിലും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
പ്രതിക്കെതിരേ സ്ത്രീകൾക്കെതിരായ അതിക്രമത്തിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ജസ്റ്റിൻ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.





























