വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ, അമേരിക്കയിൽ ഒരേസമയം മൂന്ന് വ്യത്യസ്ത കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കടുത്ത പുകമഞ്ഞും, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും, പടിഞ്ഞാറൻ മേഖലകളിൽ അതിവേഗം പടരുന്ന കാട്ടുതീയുമാണ് ഒരേസമയം ജനങ്ങളെ വലയ്ക്കുന്നത്. വായു മലിനീകരണവും പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് ലക്ഷക്കണക്കിന് ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ അധികൃതർ നിർദ്ദേശം നൽകി. കാനഡയിലെ കാട്ടുതീയെത്തുടർന്നുണ്ടായ കനത്ത പുക ഗ്രേറ്റ് ലേക്സ് മുതൽ വാഷിംഗ്ടൺ ഡി.സി വരെയുള്ള കിഴക്കൻ യു.എസ് മേഖലകളെ പൂർണ്ണമായി മൂടിയിരിക്കുകയാണ്.
ചിക്കാഗോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വായുനിലവാരം അതീവ അപകടകരമായ രീതിയിലാണ് താഴ്ന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ലേക്ക് മിഷിഗൺ തീരത്തെ പാർക്കുകളും ബീച്ചുകളും അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടി. മറുഭാഗത്ത്, ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് വൻ പ്രളയമാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ 27 ഇഞ്ചിലധികം മഴയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഇതിനകം രണ്ടുപേർ മരണപ്പെടുകയും, പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.






























