ഡൽഹി: ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മകന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ സിങ്ങിനാണ് (23) കുത്തേറ്റത്. ഡൽഹിയിലെ മധു വിഹാറിലാണ് സംഭവം. എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിൽനിന്ന് സീനിയർ മാനേജരായി 2019-ൽ വിരമിച്ച അശോക് സിങ്, ഗുർഗാവിൽ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡാവാൻ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. ഭാര്യയുമായി തർക്കിച്ചു. കലഹം മൂത്തതോടെ മകൻ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ മകനെ ഡൽഹിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.





























