കോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യുവാവ്. അച്ഛന്റെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചാണ് ഫറോക്ക് സ്വദേശിയായ യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസാണ് ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം മരണപ്പെട്ടത്. മോഹൻദാസിന്റെ മകൻ അരുൺ ദാസാണ് ആശുപതിക്കെതിരെ രംഗത്തെത്തിയത്. ജൂൺ 11ന് പുലർച്ചെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് മകന്റെ ആരോപണം. ചീട്ട് നൽകുന്ന സ്ത്രീപോലും വളരെ ലാഘവത്തോടെയാണ് പെരുമാറിയതെന്നും ആണ് മകൻ അരുൺ ദാസിന്റെ ആരോപണം.
മാത്രമല്ല ആശുപത്രിയിലുണ്ടായിരുന്ന യന്ത്രങ്ങൾ പോലും യഥാക്രമത്തിൽ പ്രവർത്തിച്ചില്ല. ജീവനക്കാരുടെ അലംഭാവം കണ്ടപ്പോൾ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ എഴുതിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അരമണിക്കൂർ കഴിഞ്ഞ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനെത്തി അച്ഛൻ മരണപ്പെട്ടെന്ന വിവരമാണ് അറിയിച്ചതെന്നും അരുൺദാസ് പറഞ്ഞു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥലം എംഎൽഎ മുഹമ്മദ് റിയാസിനും പരാതി നൽകിയിട്ടുണ്ടെന്ന് അരുൺ പറഞ്ഞു. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ച് മൊഴിയെടുപ്പ് നടത്തുമെന്നും പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.






























