തെഹ്റാന്‍: ഗൾഫ് മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് താൽക്കാലിക ആശ്വാസം പകർന്ന് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചക്ക് വേദിയൊരുങ്ങുന്നു. വെള്ളിയാഴ്ച തുർക്കിയിലെ ഇസ്തംബുളിൽ ആദ്യഘട്ട ചർച്ച നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ വെള്ളിയാഴ്ച ഇസ്താംബൂളിൽ നടക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇറാനിയൻ, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്‌ചിയും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ഖത്തർ, തുർക്കി, ഈജിപ്ത്, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട നയതന്ത്ര ചർച്ചകളുടെ ഫലമായി തുർക്കിയിൽ വെച്ചൊരു കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.






























