വയനാട് : വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാർത്ഥികൾ ചികിത്സയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കുട്ടികൾക്ക് സമാന ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇന്ന് മാത്രം എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയോ വൈറൽ പനിയോ ആകാമെന്ന സംശയമാണ് ആദ്യം ഉയർന്നത്. എന്നാൽ ബാക്ടീരിയൽ ഇൻഫെക്ഷനാകാനാണ് കൂടുതൽ സാധ്യതയെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. രോഗലക്ഷണങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി വിദ്യാർഥികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായാണ് കുട്ടികൾ ചികിത്സയിൽ കഴിയുന്നത്. പലർക്കും കടുത്ത പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാർത്ഥികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു വ്യക്തമാക്കി. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ പരിസരവും കുടിവെള്ള സ്രോതസ്സുകളും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാണ്.






























