കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘തിങ്കളാഴ്ച നിശ്ചയം’ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാര്‍ഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ തകര്‍പ്പന്‍ അഭിനയം മലയാളിയായ അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ ‘കലക്കാത്താ സന്ദനമേലേ’ നാടന്‍ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇതേ ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയതിന് മാഫിയ ശശി അവാര്‍ഡിന്റെ തിളക്കത്തിലേറി.
മികച്ച നടനുള്ള പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു. ‘സൂരറൈപോട്രി’ലെ അഭിനയത്തിന് സൂര്യയും ‘തന്‍ഹാജി: ദ അണ്‍സങ് ഹീറോ’ (ഹിന്ദി) യിലെ അഭിനയത്തിന് അജയ് ദേവ്ഗണുമാണ് അവാര്‍ഡ് നേടിയത്. സൂരറൈപോട്ര് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയപ്പോള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ‘തന്‍ഹാജി: ദ അണ്‍സങ് ഹീറോ’ സ്വന്തമാക്കി. ‘തിങ്കളാഴ്ച നിശ്ചയം’ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളക്ക് മികച്ച പ്രെഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.