ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് തീരുമാനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് മുൻ തൂക്കം. വി.ഡി സതീശനോട് അനുഭാവപൂർവ സമീപനമാണ് പ്രിയങ്ക ഗാന്ധിക്ക്. മുൻ കെപിസിസി അധ്യക്ഷൻമാരായ എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പിന്തുണ കെ.സി വേണു ഗോപാലിനാണ്.
വി.എം.സുധീരൻ, കെ.മുരളീധരൻ എന്നിവർ സതീശൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തീരുമാനം വൈകിപ്പിച്ച നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ എത്തിയിരുന്നില്ല. കെ.സി വേണുഗോപാലിനെ പിന്തുണക്കുന്ന വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വി.ഡി സതീശന്‍ ക്യാമ്പിന് അതൃപ്തിയുണ്ട്.






























