തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കായി സെന്റർ നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്താണ് സെന്റർ നിർമിക്കാനൊരുങ്ങുന്നത്. 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തയത്. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരാനാണ് സെന്റർ നിർമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് പ്രഖ്യാപനം. ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.





























