കൊച്ചി : കെ.എസ്.ആർ.ടി.സി സി.എം.ഡി യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി യുടെ ലോ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
കെ.എസ്.ആർ.ടി.സി യിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി യിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശുപാർശ നൽകിയത്. ജീവനക്കാരുടെ അഭിപ്രായം കൂടി തേടിയ ശേഷമേ തീരുമാനമെടുക്കു എന്നും മന്ത്രി അറിയിച്ചു.