ചേർത്തല : പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസിൽ കുടുങ്ങിയ മോൻസൺ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രിക്കു നൽകി. കരീനാ കപുർ ഉപയോഗിച്ചിരുന്ന പോർഷെ മുതൽ ബെൻസും ലെക്സസുമടക്കം ആറു കാറുകളും ഒരു കാരവനുമാണ് ചേർത്തല സ്റ്റേഷനിൽനിന്നു കൈമാറിയത്. ഒരുവർഷമായി സർക്കാർതലത്തിൽ നടന്ന ടെൻഡർ നടപടികളുടെ തുടർച്ചയായി ഞായറാഴ്ചയാണ് വാഹനങ്ങൾ നീക്കിയത്. ആലപ്പുഴ വലിയുരം മട്ടുപ്പാവിൽ എന്റർപ്രൈസസിനു വേണ്ടി ഷാനുഭൂട്ടോയാണ് ലേലമെടുത്തത്. പുനരുപയോഗിക്കാൻ അവകാശമില്ലാതെ ആക്രിയായാണ് കൈമാറ്റം നടത്തിയത്. മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയെത്തുടർന്നാണ് മോൻസന്റെ വാഹനങ്ങൾ 2020 ഓഗസ്റ്റിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെ ഇയാളുടെ തട്ടിപ്പുകൾ പുറത്തുവരുകയായിരുന്നു. സിനിമതാരങ്ങളും സെലിബ്രിറ്റികളും ഉപയോഗിച്ചു കൈമാറിയ ആഡംബര വാഹനങ്ങൾ പലകുറി മറിഞ്ഞശേഷം സ്വന്തമാക്കുന്നതായിരുന്നു മോൻസന്റെ രീതി. ഈ കാറുകൾ മറ്റു സ്ഥാപനങ്ങൾക്ക് വാടകയ്ക്കു നൽകിയായിരുന്നു ഇടപാടുകൾ. സ്വന്തമായി ഉപയോഗിച്ചിരുന്നതും ഇത്തരം വാഹനങ്ങളായിരുന്നു. വാഹനങ്ങൾ പിടിച്ചിട്ടതോടെ ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞിരുന്നു.






























