ദില്ലി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ സാന്നിധ്യം ശക്തമാക്കലും വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കലുമാണ് ഈ നയതന്ത്ര നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തുന്നത് ഇതാദ്യമായാണ്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യകൾ, നിക്ഷേപം, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണത്തിലൂടെ തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും പ്രധാന രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഈ സന്ദർശനം.
മൂന്ന് രാജ്യങ്ങളിലെയും നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന പ്രധാനമന്ത്രി, അവിടുത്തെ ബിസിനസ്സ് സമൂഹവുമായും ഇന്ത്യൻ വംശജരുമായും ആശയവിനിമയം നടത്തും. നരേന്ദ്ര മോദിയുടെ നാലാമത്തെ ഇന്തോനേഷ്യ സന്ദർശനവും, ഓസ്ട്രേലിയയിലേക്കുള്ള മൂന്നാമത്തെ ഉഭയകക്ഷി സന്ദർശനവുമാണിത്.





























