തിരുവനന്തപുരം : ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് തീപിടിത്തങ്ങളുടെ എണ്ണം കൂടുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് വന്നത് ഇത്തരം ദുരന്തങ്ങള്‍ കൂടുമെന്ന ആശങ്ക പടര്‍ത്തി. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളിലെ തിക്കുംതിരക്കിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായി ഒട്ടേറെ തീപിടിത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ വലിയ ദുരന്തം. വിളപ്പില്‍ശാലയിലെ വൈദ്യുത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണും ഇന്നലെ അഗ്നിക്കിരയായി. നടി കാവ്യാ മാധവന്റെ കൊച്ചിയിലെ ബൂട്ടിക്കിലും തീപിടിത്തമുണ്ടായി. ഇത്തരം തീപിടിത്തങ്ങള്‍ക്ക് വ്യത്യസ്തമായ കാരണങ്ങളാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്.
തലസ്ഥാനത്തെ ചാല കമ്പോളത്തിലെ കെട്ടിടങ്ങള്‍ക്ക് ഒന്നിനും ഫയര്‍ സേഫ്റ്റി സവിധാനമില്ല. ചെറിയൊരു തീപ്പൊരി മതി തലസ്ഥാനത്തിന്റെ ഹൃദയഭാഗമായ ചാല കമ്പോളം കത്തിനശിക്കാന്‍. ഏതാനും നാള്‍ മുമ്പ് ചാലയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഒട്ടേറെ കടകള്‍ കത്തിനശിച്ചിരുന്നു. അന്നുതന്നെ അഗ്നിസുരക്ഷാ സവിധാനത്തന്റെ അപര്യാപ്തത കണ്ടെത്തിയതാണ്. എന്നാല്‍ അതിന്‍മേല്‍ കാര്യമായ പരിശോധനയോ, മേല്‍ നടപടിയോ ഇപ്പോഴു ഉണ്ടായിട്ടില്ല. കോഴിക്കോട്ടെ മിഠായിത്തെരുവിലെ സ്ഥിതിഗതികളും വിഭിന്നമല്ല. തിങ്ങിഞെരുങ്ങിയാണ് നൂറുകണക്കിന് വ്യാപാര കേന്ദ്രങ്ങള്‍ ഈ രണ്ടു സ്ഥലത്തു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു സ്ഥാപനത്തിലുണ്ടാകുന്ന തീപിടിത്തം ആ മേഖലയാകെ അഗ്നിഗോളമാക്കി മാറ്റാന്‍ അധിക സമയം വേണ്ടിവരില്ല.
സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവരുടെ എന്‍ജിനീയറിംഗ് വിഭാഗം ഫയര്‍ സേഫ്റ്റി സംവിധാനം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമേ അനുമതി നല്‍കാറുള്ളുവെന്നാണ് വയ്പ്പ്. എന്നാല്‍ കേരളത്തിലെ 75 ശതമാനം കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും അഗ്നി സുരക്ഷാ സംവിധാന പരിശോധന കൂടാതെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ കണ്ണുമടച്ച് അനുമതി നല്‍കുന്നത്. ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന സമയത്ത് സംസ്ഥാന വ്യാപകമായി കൂറ്റന്‍ കെട്ടിടങ്ങളില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. പല കെട്ടിടങ്ങള്‍ക്കും അഗ്നി സുരക്ഷാ സംവിധാനമില്ലെന്നും ഇത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തു വന്ന് ഏതാനും നാളുകളില്‍ ഫയര്‍ സുരക്ഷാ സംവിധാന പരിശോധന നടക്കുകയും ചെയ്തു. എന്നാല്‍ അതിന്‍മേല്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. അതായത് അഗ്നി സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ ഇപ്പോഴും സംസ്ഥാനത്ത് സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറിയതോടെ ഷോപ്പിംഗ് മാളുകളില്‍ ഉള്‍പ്പെടെ ജനത്തിരക്ക് മുന്‍കാലത്തേതു പോലെ ആയിട്ടുണ്ട്. സുരക്ഷാ സംവിധാമില്ലാത്ത ഇത്തരം കെട്ടിടങ്ങള്‍ വന്‍ ദുരന്തങ്ങളുടെ മുള്‍മുനയിലാണ്. ജനങ്ങളുടെ ജീവന്‍ വച്ചുള്ള ഈ ഞാണിന്‍മേല്‍ക്കളി അപകടമാണെന്ന് പല ഔദ്യോഗിക ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊന്നു കാര്യമായെടുക്കാതെയാണ് മുന്നോട്ടു പോകുന്നത്.
































