മല്ലപ്പള്ളി: ചുങ്കപ്പാറ – കോട്ടാങ്ങൽ സി കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവ് കാഴ്ചയാണ്. കോട്ടാങ്ങൽ മുതൽ ചുങ്കപ്പാറ വരെയും റോഡിലെ ടാറിങ് ഇളകി മെറ്റൽ നിരന്ന് കിടക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കിയ സി കെ റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള കുത്തൊഴുക്കാണ് റോഡിലൂടെ. കല്ലും മണ്ണും റോഡിൽ നിരക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടില്‍കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വീടുകളിൽ വെള്ളം അടിച്ചു കയറുന്നതിനാൽ വീട്ടുകാർക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.
റോഡ് ഉന്നതനിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തുന്നതിന് ലക്ഷങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും നടപടികൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. പണികൾ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡുകൂടിയായ സി കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. വിദ്യാർഥികളടക്കം നൂറു കണക്കിന് യാത്രക്കാര്‍ നിത്യേന യാത്ര ചെയ്യുന്ന വഴികൂടിയാണിത്.






























