തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപെടുത്തി. വെമ്പായം പഞ്ചായത്തിലെ 17-ാം വാർഡ് ലക്ഷം വീട്ടിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ശുചീകരണ പ്രവൃത്തികൾക്കായി കിണറ്റിൽ ഇറങ്ങിയ തൊഴിലാളി ഷഫീർ (40) കാൽ വഴുതി അടിയിലേക്ക് പതിക്കുകയയായിരുന്നു. കിണർ വൃത്തിയാക്കി തിരികെ കയറുമ്പോഴായിരുന്നു അപകടം. 50 അടിയിലധികം ആഴമുള്ളറിംഗുകൾ ഇല്ലാത്തതുമായ കിണറ്റിലേക്കാണ് ഷഫീർ അപ്രതീക്ഷിതമായി വീണത്.
കിണറ്റിൽ കുടുങ്ങിപ്പോയ ഷഫീറിനെ പുറത്തെടുക്കാൻ വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു. നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഗ്രേഡ് എ.എസ്.ടി.ഒ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുമിത് എസ്. കുമാർ കിണറ്റിലിറങ്ങി, പരിക്കേറ്റ ഷഫീറിനെ ‘റെസ്ക്യൂ നെറ്റ്’ ഉപയോഗിച്ച് സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു. ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.





























