തെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് സമാധാനത്തിനായുള്ള നിർണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരണാപത്രത്തിൽ എത്തിച്ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡൽഹിയിൽ വെച്ച് സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കാതൽ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുക എന്നതാണ്. ഇറാന്റെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി, കടലിടുക്കിലെ ഗതാഗത തടസങ്ങൾ ഇറാൻ ഒഴിവാക്കും. കൂടാതെ, ലെബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനും, അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനെ ആക്രമിക്കില്ലെന്നും, പകരമായി ഇറാനും സഖ്യകക്ഷികളും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് നേരെ തിരിയുകയില്ലെന്നും കരാർ ഉറപ്പുനൽകുന്നു. ചർച്ചകൾ നടക്കുന്ന വേളയിൽ ഇറാനിയൻ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങൾ ഭാഗികമായി പിൻവലിക്കാനും അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.






























