മൂവാറ്റുപുഴ : എറണാകുളം മൂവാറ്റുപുഴയിൽ പട്ടാപകൽ വയോധികയെ ആക്രമിച്ച് വൻ സ്വർണക്കവർച്ച നടന്നു. മാറാടി മഞ്ചേരിപ്പടിയിൽ താമസിക്കുന്ന പൂമറ്റത്തിൽ മറിയാമ ആണ് ആക്രമണത്തിനിരയായത്. ഇവരുടെ കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന 12 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. ഞായറാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് അയൽവാസികളെല്ലാം പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ മറിയാമയും തമിഴ്‌നാട് സ്വദേശിയായ ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷ്ടാവ് വീട്ടിലെ ജോലിക്കാരിയെ ബാത്റൂമിൽ പൂട്ടിയിട്ട ശേഷമാണ് മറിയാമയെ ആക്രമിച്ചത്. മറിയാമയുടെ വായിൽ തുണി തിരുകിയ ശേഷം കൈകളിലുണ്ടായിരുന്ന ആറ് വളകളും കഴുത്തിലെ മാലയും ബലമായി കവരുകയായിരുന്നു.
വീട്ടിൽ മറിയാമയും ജോലിക്കാരിയും മാത്രമേ ഈ സമയത്ത് ഉണ്ടാവുകയുള്ളൂ എന്ന് കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നിരിക്കുന്നത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ ജോലിക്കാരിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടാതെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.






























