അമേരിക്ക: ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്‌റ്റായ ഡെന്നിസ് ടിറ്റോ മറ്റൊരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നു. ഇത്തവണ എലോൺ മസ്‌കിന്റെ സ്‌റ്റാർഷിപ്പിൽ ചന്ദ്രന് ചുറ്റും കറങ്ങാനാണ് ടിറ്റോ പദ്ധതിയിടുന്നത്. 82കാരനായ ടിറ്റോ 21 വർഷങ്ങൾക്ക് മുൻപ് ഇന്റർനാഷണൽ സ്പേസ് സ്‌റ്റേഷനിലേക്ക് യാത്ര നടത്തിയിരുന്നു. ഒരാഴ്‌ച നീളുന്ന യാത്രയിൽ ചന്ദ്രന്റെ വിദൂര വശത്തിന്റെ 200 കിലോമീറ്ററിലേക്ക് ഇവരെ അടുപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
യാത്രയിൽ ടിറ്റോ തനിച്ചായിരിക്കില്ല. ഭാര്യ അകിക്കോ ഉൾപ്പെടെ ആകെ 10 പേർ ചന്ദ്രനുചുറ്റും യാത്ര ചെയ്യാൻ ടിറ്റോയ്ക്ക് ഒപ്പമുണ്ടാകും. എന്നാൽ, ബഹിരാകാശത്തെത്താനുള്ള കന്നി ശ്രമത്തിന് മുന്നോടിയായി സ്‌റ്റാർഷിപ്പിന് ഇനിയും ഒരുപാട് പരീക്ഷണ ഘട്ടങ്ങൾ മറികടക്കേണ്ടതുണ്ടെന്ന് ടിറ്റെ പറയുന്നു.2001ൽ ബഹിരാകാശ വിനോദ സഞ്ചാരത്തിന് തുടക്കം കുറിച്ച ടിറ്റോ, ബഹിരാകാശത്തേക്ക് സ്വന്തം ചിലവിൽ പോയി നാസയെ വെല്ലുവിളിച്ചിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് അന്ന് ടിറ്റോ ഇന്റർനാഷണൽ സ്പേസ് സ്‌റ്റേഷൻ ചുറ്റി സഞ്ചരിക്കാൻ പോയത്.
സ്‌പേസ് എക്‌സുമായുള്ള കരാറിൽ 2021 ഓഗസ്റ്റിലാണ് ഡെന്നിസ് ടിറ്റോയും ഭാര്യയും ഒപ്പുവെച്ചത്. എന്നാൽ ബുധനാഴ്‌ചയാണ് ഇക്കാര്യം ടിറ്റോ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ യാത്ര നടത്തുമെന്നാണ് കരാറിൽ അറിയിച്ചിട്ടുള്ളത്. നിലവിൽ 82 വയസുള്ള ടിറ്റോയുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും യാത്ര നടക്കുക.
ഭൂമിയെ ഭ്രമണം ചെയ്‌ത ആദ്യ അമേരിക്കക്കാരനായ ജോൺ ഗ്ലെന്നാണ്, ഭ്രമണപഥത്തിൽ എത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. ടിറ്റോയുടെ യാത്ര സഫലമായാൽ ഈ റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാവും. “ജോൺ ഗ്ലെന്നിന് 77 വയസേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഒരു ചെറുപ്പക്കാരനായിരുന്നു. എന്നാൽ അദ്ദേഹത്തേക്കാൾ 10 വയസ് കൂടുതലുള്ള സമയത്താവും എന്റെ യാത്ര” ചോദ്യങ്ങളോട് ടിറ്റോ പ്രതികരിച്ചു.































