ആറ്റിങ്ങല്‍ : അല്‍ഫോണ്‍സയോട് അതിക്രമങ്ങൾ കാണിച്ച ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. അതിക്രമങ്ങള്‍ തടയുന്നതിനും, പ്രതിഷേധം ശക്തമാക്കുന്നതിനും അഞ്ചുതെങ്ങില്‍ പതിനഞ്ചംഗ ആക്ഷന്‍ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഫെറോനാ വികാരി ഫാ.ജസ്റ്റിന്‍ ജൂഡിന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് പതിനാലിന് ഇടവകതലത്തില്‍ മത്സ്യകച്ചവട സ്ത്രീകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. പണിയെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ താഴംപള്ളി മുതല്‍ നെടുങ്ങണ്ട വരെ ആഗസ്റ്റ് പതിനഞ്ചിന് മനുഷ്യചങ്ങല തീര്‍ക്കും. പതിനാറിന് മത്സ്യബന്ധനവും, വിപണനവും പൂര്‍ണമായി ഒഴിവാക്കി അഞ്ചുതെങ്ങ് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കും.
അക്രമങ്ങളിൽ മുൻകൈ എടുത്ത നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുക, അല്‍ഫോണ്‍സയ്ക്കും, മേരിക്കും മത്സ്യക്കച്ചവടത്തിനിടെ അതിക്രമം നേരിട്ട മുഴുവന്‍ കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുക, അല്‍ഫോണ്‍സയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക, മത്സ്യക്കച്ചവടത്തിനു പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക, വഴിയോര കച്ചവടത്തിന് അനുമതി നല്‍കുക, മത്സ്യക്കച്ചവടക്കാര്‍ക്ക് മേല്‍ പോലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ ഫൈന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് കൗൺസിൽ രൂപീകരണത്തിന്റെ ലക്ഷ്യം.