ന്യൂയോർക്ക് : വിദ്യാർഥികളുടെ തുടർച്ചയായുള്ള മരണത്തിൽ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ ഭീതിയിൽ. ഒരാഴ്ചക്കിടെ യു.എസിലെ വ്യത്യസ്ത സർവകലാശാലയിൽ പഠിക്കുന്ന രണ്ട് ഇന്ത്യൻ വിദ്യാർഥികളാണ് അപ്രതീക്ഷിതമായി മരിച്ചത്. ഒരാൾ ആത്മഹത്യചെയ്യുകയായിരുന്നെങ്കിൽ മറ്റേയാൾ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യാന പർജു സർവകലാശാലയിലെ എൻജിനിയറിങ് പിഎച്ച്.ഡി. വിദ്യാർഥി സമീർ കാമത്തിന്റെ(23) മൃതദേഹം വാറൻ കൗണ്ടിയിൽ ഷിക്കാഗോയിലെ വീടിനടുത്താണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഈ വർഷം യു.എസിൽ മരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് കാമത്ത്. മരണത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും വിദ്യാർഥികളുടെ ഭീതിയൊഴിയുന്നില്ല.നീൽ ആചാര്യ, അകുൽ ധവാൻ, വിവേക് സൈനി എന്നിവരും ഈ വർഷം യു.എസിൽ മരിച്ചവരിലുൾപ്പെടുന്നു. കൊല്ലപ്പെട്ട വിവേക് സൈനി എം.ബി.എ. വിദ്യാർഥിയാണ്. ലഹരിക്കടിമയായയാൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സമീർ കാമത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, ആത്മഹത്യയിലേക്കുനയിച്ച കാരണം ഇതുവരെ വ്യക്തമല്ല.





























