തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്ര വെള്ളിയാഴ്ച കാസർകോട്ടുനിന്ന് തുടങ്ങും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ നടത്തും. കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്.
15 ലക്ഷം പ്രവര്‍ത്തകരാണ് സമരാഗ്നിയുടെ ഭാഗമാകുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാസർകോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം നിർവഹിക്കും.





























