ധർ: മധ്യപ്രദേശിൽ അഞ്ച് വയസുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധർ നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. അഞ്ച് വയസ് പ്രായമുണ്ടായിരുന്ന വികാസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അക്രമിയെ തടയുന്നതിനിടെ അമ്മയ്ക്കും വെട്ടേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ മർദ്ദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചു.
അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയായ മഹേഷ് (25) ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുമായി യാതൊരുവിധ മുൻപരിചയവുമില്ലാത്ത കുടുംബത്തിൻ്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ബൈക്കിൽ ഇവിടേക്ക് വന്ന പ്രതി വീടിനുള്ളിലേക്ക് കയറി പോവുകയും അഞ്ച് വയസുകാരനായ കുട്ടിയെ വീട്ടിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ ഉടലിൽ നിന്നും തല വേർപെട്ടതായാണ് പുറത്തുവരുന്ന വിവരം. തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയും ആക്രമിക്കപ്പെട്ടത്. പിന്നാലെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.






























