കാബൂൾ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനം നടന്നതിന്റെ ഞെട്ടലിലാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ. താലിബാന്റെ പക്കൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ സ്ഫോടനത്തെ ഭീതിയോടെയാണ് ദൃക്സാക്ഷികൾ ഓർത്തെടുക്കുന്നത്. സ്വന്തം കൺമുന്നിൽ ആളുകൾ പിടഞ്ഞുവീണു മരിച്ച സംഭവം ഓർത്തെടുക്കുകയാണ് ഒരു ദൃക്സാക്ഷിയായ കാൾ. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് കാൾ പറഞ്ഞു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഭയങ്കരമായ ശബ്ദം കേട്ടു. സ്ഫോടനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിരവധി ആളുകൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയെ ഞാൻ ഓടിപ്പോയി എടുത്തു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ അവൾ എന്റെ കൈകളിൽ കിടന്ന് ജീവൻ വെടിഞ്ഞു.- കാൾ പറഞ്ഞു.വിമാനത്താവളത്തിന് പുറത്ത് ഒരു കനാൽ ഉണ്ടായിരുന്നു. അതിന്റെ മറുവശത്ത് യുഎസ് സൈനികർ അഭയാർഥികളുടെ യാത്രാരേഖകൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. അതിനാലാണ് നിരവധി യുഎസ് സൈനികരും ആക്രമണത്തിനിരയായതെന്നും കാൾ പറഞ്ഞു.
അഫ്ഗാനിസ്താനിൽനിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനം നടന്നത്. ഭീകരാക്രമണത്തിൽ 13 യു.എസ്. ദൗത്യസംഘാംഗങ്ങളും നിരവധി അഭയാർഥികളും കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാൻ ഘടകമായ ഐ.എസ്. ഖൊരാസൻ പുലർച്ചെ 2.30 ഓടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അമേരിക്കൻ സേനയേയാണ് തങ്ങൾ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയിൽ ഇവർ അറിയിച്ചിട്ടുണ്ട്.