പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് എടുത്ത് അത്യാഹിത വിഭാഗത്തിൽ വരുന്ന വരെയുള്ള പാത സഞ്ചാരയോഗ്യമാക്കണമെന്ന് കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ. തോരാത്ത മഴയിൽ അത്യാഹിത വിഭാഗത്തിനുള്ളിലും ഐ പി ബില്ലിംഗ് കൗണ്ടറിലെയും രൂക്ഷമായ ചോർച്ച കാരണം രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. ഇതുമൂലം ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കമ്പ്യൂട്ടർ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നനഞ്ഞു പ്രവർത്തനരഹിതം ആകുന്നു. മേൽമൂടി ഇല്ലാത്തതിനാൽ ബില്ലടയ്ക്കാൻ വരുന്നവർ മഴ നനയേണ്ടി വരുന്നു. ഇത്രയധികം പ്രയാസങ്ങൾ നേരിട്ടാണ് പത്തനംതിട്ടയിലെ പ്രധാന ആശുപത്രികളിൽ ഒന്നായ ജനറൽ ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും മുന്നോട്ടുപോകുന്നത്. അധികാരികൾ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കേരള ഗവൺമെന്റ് നേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിൽ ഏറെ അഭിമാനത്തോടെ ആരംഭിച്ച ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗിന്റെ ഐ എൻ സി മാനദണ്ഡപ്രകാരം അഫിലിയേഷൻ നഷ്ടപ്പെടാതെ ജില്ലയിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു. ജില്ലയിലെ ഇലന്തൂരിലുള്ള ഗവൺമെന്റ് സ്കൂൾ ഓഫ് നേഴ്സിങ് കുട്ടികൾക്കുള്ള വാഹന സൗകര്യം വർഷങ്ങളായി ആവശ്യപ്പെടുകയാണ് ഇതുവരെ ലഭ്യമായിട്ടില്ല. ആരോഗ്യ മേഖലയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുക എന്നീ ആവശ്യങ്ങളും കേരള ഗവൺമെന്റ് നേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.





























