റാന്നി: കനത്ത മഴയ്ക്ക് ശമനമുണ്ടായി പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് റാന്നിയെ ഇപ്പോഴും ദുരിതത്തിലാഴ്ത്തുന്നു. ചെട്ടിമുക്ക് – വലിയകാവ് റോഡിലെ പുള്ളോലി ഭാഗത്ത് ഇപ്പോഴും റോഡിൽ വെള്ളക്കെട്ട് നിലനിൽക്കുകയാണ്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ താഴത്തെ നിലയിലുള്ള കടകളിൽ നിന്ന് വെള്ളം ഇതുവരെ പൂർണ്ണമായി ഇറങ്ങിയിട്ടില്ല. ഇതിനാൽ ഇവിടെയുള്ള കച്ചവടക്കാർക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. വെള്ളം കയറിയ വ്യാപാരസ്ഥാപനങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പ്രദേശത്ത് പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് പൂർണ്ണമായി ഒഴിയാത്തത് സാധാരണ ജീവിതത്തെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ക്യാമ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയില്‍ നടക്കുന്നുണ്ട്. മേഖലയില്‍ കുടിവെള്ളം ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.കിണറുകളില്‍ മാലിന്യം കലര്‍ന്ന വെള്ളമാണുള്ളത്.ഇത് ശുചീകരിച്ചു വേണം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്.വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാനും കാലതാമസം നേരിടുന്നുണ്ട്.




























