തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ. പട്ടികയുടെ പരിശോധന പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. മെഡൽ പ്രഖ്യാപിക്കുന്നതിൻ്റെ നടപടികൾ പൂർത്തിയാക്കൻ ആഭ്യന്തര വകുപ്പിലുണ്ടായത് വലിയ വീഴ്ചയാണ്. വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ചവർക്കാണ് മെഡൽ. അപേക്ഷകളിൽ പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്.
എന്നാൽ ഇത്തവണ നടപടി പൂർത്തിയായില്ല. മാർച്ച് മാസത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും പട്ടിക കൈമാറിയിരുന്നു. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചു. പിന്നീട് നടപടിയുണ്ടായില്ല. സമയബന്ധിതമായ പട്ടികയിൽ പരിശോധന ഉണ്ടായില്ല. ഒടുവിൽ ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകരിക്കാനുള്ള യോഗം 20ന് ചേരാൻ നിശ്ചയിച്ചു. നവംബർ ഒന്നിന് മെഡൽ സമ്മാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കാൻ ധാരണ. പ്രഖ്യാപനത്തിലെ പതിവ് തെറ്റിയ വാർത്ത പുറത്തുവന്നതോടെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ടത്.






























