തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകൾ തുടരുമ്പോൾ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് ജീവനക്കാർക്ക് അമിത ഭാരമുണ്ടാക്കുന്നതായി പരാതി. 41 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ തസ്തികയാണ് ഒഴിവുള്ളത്. ഏകോപനച്ചുമതലയുള്ള ജോയിന്‍റ് കമ്മീഷണറുടെ തസ്തികയിലും ആളില്ല. സ്വന്തമായുള്ള വാഹനം മതിയാകാത്തതിനാൽ വാടക വാഹനത്തിലാണ് ജീവനക്കാർ പരിശോധനയ്ക്ക് ആശ്രയിക്കുന്നത്.
ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രം. സപ്പോർട്ടിംഗ് സ്റ്റാഫായി ആകെ ഒരു ക്ലാർക്കും ഓഫീസ് അസിസ്റ്റന്‍റും. ശരാശരി പത്ത് പഞ്ചായത്തുകളുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി തിരിച്ചെത്തി വിവരങ്ങൾ ക്രോഡീകരിക്കേണ്ട ഉത്തരവാദിത്തം ഈ മൂന്നുപേരുടെ ചുമലിൽ. എന്നാൽ മണ്ഡലങ്ങളിലും ഓഫീസ് അസിസ്റ്റന്‍റിന്‍റെ തസ്തിക പോലുമില്ല. ഒഴിവുകൾ നികത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പലപ്പോഴും മറ്റ് നിയോജമണ്ഡലത്തിന്‍റെ ചുമതല കൂടി വഹിക്കേണ്ട അവസ്ഥയാണ്
രജിസ്ട്രേഷനും മറ്റ് സ്ഥിരം ജോലികൾക്കും പുറമേയുണ്ടായ മാരത്തോൺ പരിശോധന അധിക ജോലി ഭാരമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ റീ ഇൻസ്പെക്ഷന് പോലും പോകാൻ ആകാത്ത സ്ഥിതി. വകുപ്പിൽ സ്ഥാനംക്കയറ്റം നൽകാത്തതിനാൽ ഉയർന്ന തസ്തികയിൽ വിരമിക്കുന്നവരുടെ ഒഴിവ് നികത്തുന്നുമില്ല. നിയോജകമണ്ഡലങ്ങളെ സർക്കിളായി തിരിച്ചുകൊണ്ടുള്ള നിയമനത്തിന് പകരം വിവിധ സർക്കിളുകളെ ലയിപ്പിച്ച് ഉദ്യോഗസ്ഥ വിന്യാസത്തിലെ പ്രശ്നം പരിഹരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സർക്കാരിന് നൽകിയ ശുപാർശ. ഒഴിവുള്ള ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിൽ ഉടൻ നിയമനമുണ്ടാകുമെന്ന് പറയുമ്പോഴും ഓഫീസ് അസിസ്റ്റന്‍റുമാരുടെ ഒഴിവ് എപ്പോൾ നികത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.