കൊച്ചി : വ്യാജരേഖകള്‍ ചമച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗള്‍ഫിലേയ്ക്ക് വീണ്ടും മനുഷ്യക്കടത്ത്. കൂടുതലും സ്ത്രീകളെയാണ് കടത്തുന്നത്. മുമ്പ് ഇത്തരം മനുഷ്യക്കടത്തുകള്‍ ഏറെ നെടുമ്പാശ്ശേരി വഴി നടന്നിരുന്നു. കസ്റ്റംസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയിലായിരുന്നു ഇതെല്ലാം. ഈ മാഫിയയെ കണ്ടെത്തി തടയിട്ടതോടെ എല്ലാം നിലച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കടത്തുകാര്‍ നെടുമ്ബാശേരിയില് സജീവമാകുന്നത്. കഴിഞ്ഞയാഴ്ച മസ്‌കറ്റിലേക്ക് പന്ത്രണ്ട് സ്ത്രീകളെ കടത്താന്‍ ശ്രമിച്ചത് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു.
ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിങ് ഏജന്‍സികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നത്. ഇതിനു പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളാണോ എന്നും അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തിവിടുന്നത്. വിസിറ്റിങ് വിസയില്‍ അവിടെ എത്തിയശേഷം തൊഴില്‍ വിസ തരപ്പെടുത്തി നല്‍കാമെന്നാണ് വാഗ്ദാനം.
ആന്ധ്രാ സ്വദേശിനികളാണ് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ കൂടി പിടിയിലായി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത് മാഫിയയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. കേരളത്തിലെ കണ്ണികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല. എല്ലാം പരിശോധിക്കും.
എന്നാല്‍ പലരും അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ജയിലിലാകാറുണ്ട്. ഇതിനൊപ്പം അവിടെ എത്തിയ ശേഷമേ പെണ്‍വാണിഭ സംഘങ്ങളാണ് കടത്തുകാരായതെന്ന് അറിയുകയുമുള്ളൂ. ഗള്‍ഫിലെ നല്ല ശമ്പളം മോഹിച്ചാണ് പല സ്ത്രീകളും ഇത്തരക്കാരുടെ വലയില്‍ വീഴുന്നത്. കടത്തുകാരായി എത്തി പിടിക്കപ്പെട്ടത് സ്ത്രീകള്‍ മാത്രമാണെന്നതു കൊണ്ടാണ് പെണ്‍വാണിഭ സംഘത്തെ സംശയിക്കുന്നത്. റിക്രൂട്ടിങ് ഏജന്‍സികളിലേക്ക് അന്വേഷണം നീണ്ടാലേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ.
വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്‌സിനേഷനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിന് ശേഷം പരിശോധ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വിമാനത്താവളത്തിലെ മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരത് ആണ് 2000 രൂപ വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വ്യക്തമാകുകയും ചെയ്തു. ഇതോടെ മനുഷ്യ കടത്തിനും മറ്റും ഒത്താശ ചെയ്യുന്നവര്‍ വിമാനത്താവളത്തിലുണ്ടെന്നും വിലയിരുത്തല്‍ സംശയം ഘനപ്പെടുന്നു.